ഭോപ്പാൽ: കർണാടക ഗവർണർ തവർചന്ദ് ഗെലോട്ടിന്റെ ചെറുമകൻ ദേവേന്ദ്ര ഗെലോട്ടിനെതിരെ ഗുരുതര ആരോപണങ്ങളുമായി ഭാര്യ ദിവ്യ ഗെലോട്ട്. സ്ത്രീധന പീഡനം, കൊലപാതകശ്രമം, ഗാർഹിക പീഡനം, മകളെ തട്ടിക്കൊണ്ടുപോകൽ തുടങ്ങിയ ആരോപണങ്ങളാണ് ഭർത്താവിനെതിരെ ദിവ്യ ഉന്നയിച്ചത്.
മകളെ തടവിലാക്കിയിരിക്കുകയാണെന്ന് കാണിച്ച് ദിവ്യ മധ്യപ്രദേശിലെ രത്ലം പോലീസ് സൂപ്രണ്ട് അമിത് കുമാറിന് പരാതി നൽകിയിരുന്നു. അടിയന്തര നടപടി സ്വീകരിക്കണമെന്നും മകളെ സുരക്ഷിതമായി തിരികെ നൽകണമെന്നും ദിവ്യ പരാതിയിൽ ആവശ്യപ്പെട്ടു.
ദേവേന്ദ്ര ഗെലോട്ട് (33), ഭർതൃപിതാവ് ജിതേന്ദ്ര ഗെലോട്ട്(55), അലോട്ടിൽ നിന്നുള്ള മുൻ എംഎൽഎ, ഭർതൃ സഹോദരൻ വിശാൽ ഗെലോട്ട്(25), ഭർതൃവിന്റെ മുത്തശി അനിത ഗെലോട്ട് (60) എന്നിവർ 50 ലക്ഷം രൂപ സ്ത്രീധനം ആവശ്യപ്പെട്ട് വർഷങ്ങളായി തന്നെ പീഡിപ്പിക്കുകയാണെന്ന് ദിവ്യ പറയുന്നു.
ഭർത്താവ് മദ്യം, മയക്കുമരുന്ന് എന്നിവയ്ക്ക് അടിമയാണെന്നും ഇക്കാര്യം മറച്ചുവച്ചാണ് വിവാഹം നടത്തിയതെന്നും ദിവ്യ ആരോപിച്ചു.
മുഖ്യമന്ത്രിയുടെ കന്യാദാൻ യോജന പ്രകാരം 2018 ഏപ്രിൽ 29 ന് താൽ (അലോട്ട്) എന്ന സ്ഥലത്ത് വച്ച് അന്നത്തെ കേന്ദ്രമന്ത്രിയും മുൻ ലോക്സഭാ സ്പീക്കറുമായ തവർചന്ദ് ഗെലോട്ട് ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കൾ പങ്കെടുത്ത ചടങ്ങിൽ വച്ചാണ് ഇരുവരും വിവാഹിതരായത്.
വിവാഹത്തിന് ശേഷം ഭർതൃഗൃഹത്തിൽ എത്തിയപ്പോഴാണ്, ഭർത്താവ് മദ്യത്തിനും മയക്കുമരുന്നിനും അടിമയാണെന്നും മറ്റ് സ്ത്രീകളുമായി ബന്ധമുണ്ടെന്നും താൻ മനസിലാക്കിയതെന്ന് ദിവ്യ പറയുന്നു.
ശാരീരികമായും മാനസികമായും പീഡിപ്പിച്ചുവെന്നും സ്ത്രീധന തുക ആവശ്യപ്പെട്ട് തന്നെ പരിഹസിച്ചുവെന്നും ദിവ്യ പരാതിയിൽ പറയുന്നു.
2021ൽ ഗർഭിണിയായിരുന്നപ്പോൾ പീഡനം രൂക്ഷമായതായി ദിവ്യ വ്യക്തമാക്കി. ഭക്ഷണം നിഷേധിക്കുകയും, മർദിക്കുകയും, മാനസികമായി പീഡിപ്പിക്കുകയും ചെയ്തിട്ടുണ്ടെന്ന് അവർ ആരോപിക്കുന്നു. മകൾ ജനിച്ചതിനുശേഷവും പീഡനം തുടർന്നുവെന്നും ദിവ്യ പറയുന്നു.
ജനുവരി 26ന് മദ്യപിച്ച് വീട്ടിലെത്തിയ ദേവേന്ദ്ര പണം കൊണ്ടുവന്നില്ലെങ്കിൽ നിന്നെ കൊല്ലും എന്ന് ഭീഷണിപ്പെടുത്തിയതായും മേൽകൂരയിൽ നിന്നും താഴേക്ക് തന്നെ തള്ളിയിട്ടെന്നും പറയുന്നു. നിലത്ത് വീണ തനിക്ക് തോളിനും അരയ്ക്കും ഗുരുതരമായി പരിക്കേറ്റുവെന്നും തന്നെ ആശുപത്രിയിൽ കൊണ്ടുപോയില്ലെന്നും ആരോപിച്ചു.
പിറ്റേന്ന് രാവിലെ, നാഗ്ഡയിലെ ഒരു സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ആരോഗ്യ നില ഗുരുതരമാണെന്ന് ഡോക്ടർമാർ അറിയിക്കുകയും ഇൻഡോറിലെ ബോംബെ ആശുപത്രിയിലേക്ക് റഫർ ചെയ്യുകയും ചെയ്തു. ഈ വിവരം തന്റെ മാതാപിതാക്കളെ അറിയിച്ചില്ലെന്നും ചികിത്സാ ചെലവുകൾ വഹിക്കാൻ പിതാവിൽ സമ്മർദ്ദം ചെലുത്തിയെന്നും ദിവ്യ ആരോപിക്കുന്നു.
തന്റെ നാല് വയസുള്ള മകളെ ഭർതൃവീട്ടുകാർ ബലംപ്രയോഗിച്ച് തടഞ്ഞുവച്ചിരിക്കുകയാണെന്നും കുട്ടിയെ കാണാൻ അനുവദിക്കുന്നില്ലെന്നും ദിവ്യ ആരോപിക്കുന്നു. നവംബറിൽ മകളെ കാണാൻ സ്കൂളിൽ പോയപ്പോൾ ഭർത്താവ് തന്നെ തടഞ്ഞു."പണം കൊണ്ടുവന്നില്ലെങ്കിൽ മകളെ കാണാൻ കഴിയില്ല" എന്ന് പറഞ്ഞുവെന്നും അവർ പരാതിയിൽ പറഞ്ഞു.
രത്ലം എസ്പിക്കാണ് ദിവ്യ ആദ്യം പരാതി നൽകിയത്. എന്നാൽ സംഭവം നടന്നത് നാഗ്ദ (ഉജ്ജൈൻ ജില്ല)യിൽ ആയതിനാൽ ഉജ്ജൈൻ ഐജിക്കും ഉജ്ജൈൻ എസ്പിക്കും പരാതി നൽകാൻ പോലീസ് ദിവ്യയോട് നിർദേശിച്ചു.